തിരുവനന്തപുരം: മേഘാലയ അടക്കം മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വളർച്ചയിലും വികസനത്തിലും ക്രൈസ്തവ മിഷനറിമാരുടെ പങ്ക് അവിസ്മരണീയമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരുകള്‍ വരുന്നതിനു മുമ്പുതന്നെ ക്രൈസ്തവ മിഷനറിമാര്‍ അവരുടെ സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റും ഇല്ലാതിരുന്ന സമയത്തും അവര്‍ അതു ചെയ്തു എന്നതാണ് ശ്രദ്ധേയം. കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനായി സ്കൂളുകള്‍ തുറന്നു. ഒരു ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റും സര്‍ക്കാരില്‍ ഇല്ലാതിരുന്ന സമയത്ത് ആശുപത്രികള്‍ ആരംഭിച്ചു. യാതൊന്നും പ്രതീക്ഷിക്കാതെ അവര്‍ അവിടെ പ്രവര്‍ത്തിച്ചു.
ഒട്ടേറെ സിസ്റ്റര്‍മാരും വൈദികരും കേരളത്തില്‍നിന്നെത്തി തങ്ങളുടെ സംസ്ഥാനത്ത് ഇന്നും സേവനം ചെയ്യുന്നു. ഇതില്‍ സഹായമെത്രാന്‍ ഡോ. ജോസ് ചിറയ്ക്കല്‍, സിസ്റ്റര്‍ റോസ് എന്നിവരുടെ പേരുകള്‍ എടുത്തുപറയാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍റാഡ് സാംഗ്മ പറഞ്ഞു.
സിസ്റ്റര്‍ റോസ് ഗ്രാമവാസികളായ കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനും പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നു.
തന്റെ പിതാവ് മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാഗ്മ ക്രിസ്റ്റ്യന്‍ മിഷന്റെ ഒരു ഉത്പന്നമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പിതാവിന് ഏഴോ എട്ടോ വയസുള്ളപ്പോഴായിരുന്നു മുത്തച്ഛന് മരിക്കുന്നത്. പിന്നീട് മിഷനറിമാരാണ് അദ്ദേഹത്തെ വളര്‍ത്തിയത്. ക്രൈസ്തവ മൂല്യങ്ങള്‍ അദ്ദേഹം പഠിച്ചു. നല്ല ക്രൈസ്തവനാകുന്നതിനല്ല, നല്ല മനുഷ്യനാകുന്നതിനാണ് മിഷനറിമാര്‍ തന്റെ പിതാവിനെ പഠിപ്പിച്ചത്. തന്റെ പിതാവ് നേടിയതെല്ലാം ഈ മിഷനറിമാരില്നിന്നു പഠിച്ചതാണ്. ഇന്ന് താന്‍ ഇവിടെ നില്‍ക്കുന്നത് ആ അനുഗ്രഹത്തിന്റെ ഒരു തുടര്‍ച്ചയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് ആരംഭിച്ച സേവനങ്ങളുടെ തുടര്‍ച്ച ഇന്നുമുണ്ട്. ഒരാള്‍ക്ക് ഒരു സഹായം ചെയ്യുന്നതാണ് ഏറ്റവും വലിയ സേവനമെന്ന് അദ്ദേഹം പഠിപ്പിച്ചു. വൈദികരോ സന്യസ്തരോ സിസ്റ്റര്‍മാരോ പൊതുപ്രവര്‍ത്തകരോ ആകട്ടെ, എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. നാം വ്യത്യസ്തമായ രീതിയില്‍ ചെയ്യുന്നുവെന്നു മാത്രം.
നമ്മുടെ ജനത്തിനും രാജ്യത്തിനുമായാണ് എല്ലാം ചെയ്യുന്നത്. ഇതാണ് ക്രിസ്റ്റ്യാനിറ്റിയുടെ മൂല്യം. ഇതാണ് പ്രചോദനാത്മകമായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ചെയ്യുന്നതും. മാര്‍ ക്ലീമിസ് കാതോലിക്കാബാവയ്ക്ക് തന്റെ പിതാവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. താന്‍ ഇവിടെ എത്തുന്നതിന് അതും കാരണമായെന്നും കോണ്‍റാഡ് സാംഗ്മ പറഞ്ഞു.